പെരുമഴയത്ത്‌..

കതിരില്ലാപ്പാടത്ത്‌ കൊയ്ത്തിനു പോയേ
വായില്ലാത്തരിവാള്‌ പെരുമഴയത്ത്‌
ആകാശം കൂട്ടിത്തുന്നിയ തൊപ്പിക്കുടയാണേ
അരിവാളിന്‌ കൂട്ടിനുപോയത്‌ പെരുമഴയത്ത്‌

വെള്ളത്തിന്‌ നോറ്റുകെടക്കണ കൈച്ചാലൊന്നില്‍, ഓല്‌
വാഴത്തടയണകെട്ടീട്ടക്കര താണ്ട്യേ
അരിവേനല്‌ വെളഞ്ഞുകെടക്കണ കന്നിപ്പാടം, ഓല്‌
പ്ലാവിന്‍റെല മെതിയടികെട്ടീട്ടതിരുകടന്നേ

അകിടുമ്മല്‌ ചോരമണക്കണ മച്ചിപ്പയ്യ്‌
ഒറ്റക്കൊമ്പൊന്നുകുലുക്കി കുത്താന്‍ വന്നേ
പൊടിമണ്ണില്‌ വെയില്‍കായണ കുളയട്ടകള്‌
തേറ്റയിളിച്ചോല്‌ടെ കാലില്‍ കൊത്താന്‍ വന്നേ

മരമില്ലാക്കാടും താണ്ടീ കതിരില്ലാപ്പാടം ചെന്ന്‌
തെനകൊയ്യാനരിവാള്‌ വട്ടം കൂട്ട്യേ
പാടത്തിന്‍ വക്കത്തു്‌ മോതിരക്കൈചൂണ്ടി
കൊടചൂടിയ പൊന്നമ്പ്രാന്‍ കോപിക്കുന്നേ

പതിരല്ലേ പൊന്നമ്പ്രാ, വയറുരുകണ്‌ പശിയോണ്ട്‌
ചെറുതുങ്ങള്‌ വഴികാക്കണ്‌ മാടത്തില്‌
കലിതുള്ളണ പൊന്നമ്പ്രാന്‍ എള്ളോളമടുക്കാഞ്ഞ്‌
കണ്ണീരിന്‌ ചാലുമുറിച്ചേ പാടവരമ്പ്‌

കതിരില്ലാപ്പാടത്ത്‌ കൊയ്ത്തിനു പോയേ
വായില്ലാത്തരിവാള്‌ പെരുമഴയത്ത്‌
കണ്ണീരിന്‍ പെരുമഴയത്ത്‌..
കണ്ണീരിന്‍ പെരുമഴയത്ത്‌..

അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌..

പുതിയൊരു നാടന്‍ പാട്ട്‌. ഇതിനു പണിക്കര്‍ സാര്‍ ജീവന്‍ നല്‍കിയത്‌ ഇവിടെ കേള്‍ക്കാം..

അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌..


അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌
അലകടലില്‌ മുങ്ങിത്താഴണ്‌
ആകാശക്കോലോത്തേ വല്യമ്പ്രാള്‌
പാടത്തെ പച്ചപുതയ്ക്കണ പൊന്നമ്പ്രാള്‌..

അക്കുന്നില്‌ പൊട്ടിവിരിഞ്ഞ്‌
ഇറയത്തൊരു പൂക്കളമിട്ട്‌
കരിവീട്ടിക്കവിളില്‍ ചിന്നണ
വേര്‍പ്പുമണിക്കുള്ളില്‍, ഒരു
പൊരിവെയിലായ്‌/തീപ്പൊരിയായ്‌ മിന്നി
നാടാകെ പൊന്ന്‌തളിക്കണ പൂരപ്പെരുമാള്‌..
(അന്തിക്കൊരു..)

കൈതപ്പൂ വീശിയുഴിഞ്ഞ്‌
പാടത്തൊരു കാറ്റോടുമ്പോള്‍
കാര്‍മേഘത്തണലിലൊരിത്തിരി
കൂര്‍ക്കംവലിയുയരണ കേട്ടോ ഞാറുനടുന്നോള്‌/ചെറുമിപ്പെണ്ണാള്‌..
(അന്തിക്കൊരു..)

വെയിലേറ്റു വിയര്‍ക്കണ മണ്ണും
മാളോരും ഒന്നു കുളിര്‍ത്തൂ
താഴോട്ടിനി വെട്ടമൊഴുക്കൂ
പകലിന്നുടയോനേ - ഞങ്ങടെ
നെല്ലോലകള്‍/വയലേലകള്‍ പൊന്നണിയട്ടേ
പത്തായം നിറയട്ടേ
(അന്തിക്കൊരു..)

ചോന്ന കാച്ചില്‌

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

അന്നു ചാറിയ ചാറ്റില്‌ ഞാ-
നഞ്ച്‌ കാച്ചില്‌ നട്ടേ
അഞ്ച്‌ കാച്ചില്‌ വള്ളീം
എന്‍റെ കള്ളിപ്പെണ്ണ്‌ നനച്ചേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

അഞ്ച്‌ പാറ്റല്‌ നിന്ന്‌
വെയിലൊന്നു നന്നായുറച്ചേ
അഞ്ച്‌ കാച്ചില്‌ വള്ളീം -നല്ല
അന്തസ്സോടെ വളന്നേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കെഴങ്ങ്‌ വക്കണ നേരം ഞാ-
നെന്‍റെ പെണ്ണോട്‌ ശൊന്നേ
ചാണാനൊട്ടു കലക്കീ
മൊരട്ടിത്തൂവെടി കണ്ണേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കൂര്‍ത്ത കണ്ണോണ്ട്‌ നോക്കീ
ഓള്‌ കേക്കാത്ത മാതിരി നിന്നേ
കലിപെരുത്തിട്ട്‌ ഞാന്‌
നല്ല പുളിയന്‍ പേരു ബിളിച്ചേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

തെറിയും കേട്ടിട്ടോള്‌
തിരിഞ്ഞു നോക്കാത്ത കണ്ട്‌
പെരുപ്പ്‌ കേറീട്ട്‌ ഞാന്‌
മടക്ക വാളൊന്നെട്‌ത്തേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

വയറ്റിക്കെടന്ന കള്ള്‌
പണികൊടുത്തെന്‍റെ പൊന്നേ
പെടഞ്ഞ്‌ തീര്‍ന്നെന്‍റെ പെണ്ണ്‌
കാച്ചില്‌ നട്ടേന്‍റെ ചോട്ടില്‍

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

തല പെരുത്തിട്ട്‌ ഞാന്‌
കാച്ചില്‌മാന്തിയ നേരം
ചൊകചൊകാന്ന്‌ ചോന്നാ
കാവിത്ത്‌ കണ്ടെന്‍റെ പൊന്നേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കാവിത്ത്‌ കയ്യിലെട്ത്ത്‌
തരിച്ചിരിക്കണ നേരം
പടപടാന്ന്‌ മിടിച്ചേ - ആ
കെഴങ്ങ്‌ കയ്യിലിര്ന്ന്‌..

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

മടവെള്ളം

മടപൊട്ടിപ്പായണ പാച്ചിലിന്‌
തടകെട്ടാനെന്‍റാളേ പൊയ്ക്കൂടല്ലേ
മടവെള്ളമാണ്‌ മരണവെള്ളം
തടകെട്ടും പുലയന്‍റെ മൂച്ചെടുക്കും (F)

എന്തേ പറയണെന്‍റോമലാളേ
തടകെട്ടാതെങ്ങനെ വെള്ളം നിക്കും
ഓരുവെള്ളം കേറീ പാടം നീറ്യാല്‍
ഒരുകൊല്ലം പട്ടിണി കുടി നെറയും (M)

പാടം നെറഞ്ഞാലും പഷ്ണിക്കഞ്ഞീ
പാടം കരിഞ്ഞാലും പഷ്ണിക്കഞ്ഞീ
പാടവരമ്പിനുറപ്പു കൂട്ടാന്‍
പാവമെന്‍ താലിച്ചരടുവേണ്ടാ (F)

പാടുപറഞ്ഞു മുടക്കല്ലോളേ
മടവെള്ളമേറിയാല്‍ ഞാറു ചീയും
ഏനുമെന്‍ പെണ്ണാളും മാത്രമല്ലാ
ഈ നാടുമൊത്തം മുടിഞ്ഞു പോകും (M)

മടകെട്ടാന്‍ ചാടണ പുലയന്‍ ചത്താല്‍
വരമ്പത്തവനു വെളക്കു വെയ്ക്കും
മാടത്തെ വെട്ടം വെലകൊടുത്ത്‌
വരമ്പത്തെനിക്കു വെളക്കു വേണ്ടാ (F)

കണ്ണീരോണ്ടേനു തടകെട്ടല്ലേ
കണ്ണിമയ്ക്കാതെ വരവു കാത്തോ
മടകെട്ടീട്ടുയിരോടെ ഏന്‍ വരുവാന്‍
കാവിലേക്കെന്‍റോള്‌ നേര്‍ച്ച നേര്‍ന്നോ (M)

മാടം നിറയ്ക്കുവാനല്ല പോണൂ
തമ്പ്രാന്‍റെ കുമ്പ നിറയ്ക്കാനല്ലേ
പാടത്തു ചേറിലിറങ്ങും മുന്പേ
മാടത്തു വിങ്ങണ നെഞ്ഞോര്‍ക്കണേ (F)

കരളുപറിച്ചു ഞാന്‍ പോണെന്‍റോളേ
ജീവിച്ചു പൂതിയും തീര്‍ന്നിട്ടില്ലാ
ഉയിരു വിതച്ചു കുരുത്തപാടം
കരിയണ കാണാനേനുണ്ടാവില്ലാ (M)

പോയിട്ടുവരുമെന്നു കൂട്ടിച്ചൊല്ലൂ
പുലരി വെളുക്ക്വോളം കാത്തിരിക്കും
കോഴികൂവീട്ടുമിങ്ങാളെത്താഞ്ഞാല്‍
അരിവാളുകൊണ്ടേനുയിരെടുക്കും (F)

ഈ പാട്ട്‌ ഈണം ആല്‍ബത്തില്‍ കേള്‍ക്കൂ..

മേലേ മാനത്തേ..

മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്‌
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്‌

(മേലേ മാനത്തേ.. )

നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്‌
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്‌
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്‌

(മേലേ മാനത്തേ.. )

നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ

(മേലേ മാനത്തേ.. )

മാനത്തെല്ലാം വിത്തുവിതച്ചതു..

മാനത്തെല്ലാം വിത്തുവിതച്ചതു
മഞ്ഞപ്പൂക്കണിയായപ്പോള്‍
മാടത്തീന്നതു കൊയ്യാനെത്തിയ
ചെറുമിപ്പെണ്ണിനു തന്തോയം

അന്തിപ്പഷ്ണി കിടന്നുകിടന്നു
മെല്ലിമെലിഞ്ഞ പെലക്കള്ളീ
മോറിയ ചെമ്പിന്‍പിഞ്ഞാണം പോല്‍
മൊകറു്‌(മോറു്‌) വിടര്‍ത്തണ കണ്ടില്ലേ

മാനമിരുട്ടി വെളുത്താലവളെ
കാണാനെത്തുമൊരാണാള്‌
നാണംകൊണ്ടവളമ്മാടത്തി-
ന്നുള്ളിലൊളിക്കുമിട്ട്വോളം

തിരഞ്ഞുതിരഞ്ഞു മടുത്തിട്ടവനോ
(തിരഞ്ഞു കണ്ണുകഴച്ചിട്ടവനോ)
തിരിച്ചു പോകും വൈകാതെ
കത്തിത്തീര്‍ന്ന കരിന്തിരിപോലവള്‍
കരഞ്ഞുതീര്‍ക്കും രാവാകെ

കൈതപ്പൂവിന്‍റെ..

കൈതപ്പൂവിന്‍റെ കാതില്‍ മൂളണ
കാര്യമെന്താ കരിവണ്ടേ
കാത്തുനിക്കണ മാരനെങ്ങാനും
കാണാനെത്തണതിന്നാണോ

പതഞ്ഞൊഴുകണ പുഴയരികില്‌
പാത്തു നിക്കണ പൊന്മാനേ
കൂട്ടിനുള്ളില്‍ വിശന്നിരിക്കണോ
കുട്ടി കുറുമ്പ്‌ രണ്ടെണ്ണം

തുമ്പപ്പൂവില്‌ തേനുറയണ്‌
തുമ്പിപ്പെണ്ണു പറഞ്ഞില്ലേ
തേനുറുമ്പിന്‍റെ കുഞ്ഞുവായില്‌
കപ്പലോട്ടാനാളുണ്ടോ

കഥപറയണ കുഞ്ഞിക്കാറ്റേ
നാട്ടിലെന്തു വിശേഷം
മുല്ലപ്പെണ്ണിന്‍റെ കാതുകുത്താന്‍
തട്ടാരെത്തണതിന്നാണോ

പറനിറയണ്‌ അറനിറയണ്‌
കൊടിയുയരണ്‌ കാവില്‍
ചെറുമിപ്പെണ്ണിന്‍റെ പൈപ്പുമാറ്റാന്‍
ചാമയെത്തണതെന്നാണോ

പൊറാടത്തിന്‍റെ മകള്‍ വര്‍ഷ ഈ പാട്ടുപാടിയത്‌ ഇവിടെ കേള്‍ക്കാം.